കഅ്ബയുടെ പുനരുദ്ധാരണം


വെറും നാല് ചുമരില്‍ പരിമിതമായിരുന്നു കഅ്ബയുടെ കെട്ടിടം. മേല്‍പുരയുണ്ടായിരുന്നില്ല. ചുമരുകള്‍ക്ക് ഒരാള്‍ ഉയരമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ താഴ്ന്ന പ്രദേശത്തായിരുന്നു കെട്ടിടം. മഴക്കാലത്ത് നഗരത്തിലെ വെള്ളം അവിടെ ഒഴുകിയെത്തും. അതു തടയാന്‍ വേണ്ടി ഒരു ബണ്ട് നിര്‍മിച്ചിരുന്നു. പക്ഷെ അത് പൊട്ടി കഅ്ബയുടെ ഭാഗത്ത് വെള്ളമെത്തുകയും കെട്ടിടത്തിന് നാശംപറ്റുകയും ചെയ്തു. കെട്ടിടം പൊളിച്ചുമാറ്റി ഭദ്രമായ മറ്റൊന്ന് നിര്‍മിക്കാന്‍ തീരുമാനമായി. എല്ലാ ഖുറൈശികളും ഒത്തൊരുമിച്ചു പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മഹല്‍കൃത്യത്തിന്റെ പുണ്യം ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ഓരോ ഗോത്രവും കെട്ടിടത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ പരസ്പരം വീതിച്ചെടുത്തു. പക്ഷെ ഹജറുല്‍ അസവദ് സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ വലിയ ബഹളമുണ്ടായി. അതു നിര്‍വഹിക്കേണ്ടത് തങ്ങളായിരിക്കണമെന്ന് ഓരോ ഗോത്രവും ആഗ്രഹിച്ചു. ബഹളം മൂത്തു വാളെടുക്കുന്ന ഘട്ടം വരെ എത്തി. അഞ്ചാം ദിവസം പ്രായം ചെന്ന ഖുറൈശി കാരണവരായ അബൂ ഉമയ്യതു ബിന്‍ മുഗീറ ഇപ്രകാരം അഭിപ്രായപ്പെട്ടു. ‘ നാളെ രാവിലെ ആദ്യം ഇവിടെ എത്തുന്ന വ്യക്തിയെ നമുക്ക് മാധ്യസ്ഥനായി നിശ്ചയിക്കാം. അയാള്‍ പറയുന്നതനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാം’ . എല്ലാവരും ആ അഭിപ്രായം അംഗീകരിച്ചു. പിറ്റേന്നാള്‍ എല്ലാവരുടെയും ദൃഷ്ടിയില്‍പെട്ടത് ലോകാനുഗ്രഹിയായ നബിതിരുമേനിയായിരുന്നു. ഹജറുല്‍ അസവദ് സ്ഥാപിക്കാന്‍ അവകാശപ്പെടുന്ന ഗോത്രങ്ങള്‍ തങ്ങളുടെ ഓരോ നേതാവിനെ തെരഞ്ഞെടുക്കാന്‍ തിരുമേനി പറഞ്ഞു. പിന്നീട് തിരുമേനി ഒരു തുണിവിരിച്ച് ഹജറുല്‍ അസവദ് അതില്‍ എടുത്തുവെച്ചു. അനന്തരം വിരിപ്പിന്റെ കോണുകള്‍ പിടിച്ചുപൊക്കാന്‍ ഗോത്രത്തലവന്മാരോട് പറഞ്ഞു. വിരിപ്പ് സ്ഥലത്തെത്തിയപ്പോള്‍ തിരുമേനി ഹജറുല്‍ അസവദ് യഥാസ്ഥാനത്ത് വെച്ചു. അങ്ങനെ നിരവധി പേരുടെ രക്തം ചിന്തുമായിരുന്ന വലിയൊരു യുദ്ധം ഒഴിവായി.